BIOGRAPHIES

1. BIOGRAPHY OF KANAKKATH PRABHARAN MENON AND VALSALA AMMA


പ്രഭാകരൻ മേനോന്റെ ലഘു ജീവചരിത്രം , വത്സല അമ്മയുടെയും (പ്രഭാകരൻ മേനോനും വത്സല അമ്മയും - ലഘു ജീവചരിത്രം)
 

        കൊച്ചി ( പിന്നീട് അത് തിരുവിതാംകൂറുമായി സംയോജിച്ച് തിരുകൊച്ചിയും സ്വാതന്ത്ര്യത്തിനുശേഷം കേരളവും ആയിത്തീർന്നു.) രാജ്യത്തിലെ ഗ്രാമങ്ങളായ ആനന്ദപുരം, പല്ലിശ്ശേരി എന്നീ പ്രദേശങ്ങളിൽ അനേകം താവഴികളായി പിരിഞ്ഞ്, അനേകം കുടുംബങ്ങളിലായി താമസിച്ചിരുന്ന വലിയൊരു നായർ തറവാടായിരുന്നു കാരുവീട്ടിൽ തറവാട്‌. പ്രതാപൈശ്വര്യങ്ങളോടെ ധാരാളം കരണവന്മാർ ഭരണം നടത്തിയ കാരുവീട്ടിൽ തറവാട് നാടിനും നാട്ടാർക്കും താങ്ങും തണലുമായി നിലകൊണ്ടു.

        ഭൂസ്വത്ത് വിഭജിച്ച് ചെറു കഷ്ണങ്ങളായി പോകാതിരിക്കാനും തറവാടുകളിലെ ആൾബലം കുറയാതിരിക്കാനും തറവാട്ടുപേരും മഹിമയും നിലനിറുത്താനും വേണ്ടി ഉടലെടുത്ത കൂട്ടുകുടുംബങ്ങളും മരുമക്ക സംബ്രദായവും (ഇവ ഒരു തരം പ്രാചീന കമ്യൂണിസം ആണെന്നാണ്‌ അഭിജ്ഞമതം) കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്.   

        എന്നാൽ ഐശ്വര്യവും സമൃദ്ധിയും എക്കാലവും ഒരു ദിക്കിൽ തന്നെ നില്ക്കില്ലല്ലൊ.കാലക്രമേണ ഈ പ്രതാപത്തിനും ഐശ്വര്യത്തിനും പ്രൗഢിക്കും മങ്ങലേറ്റു തുടങ്ങി. മരുമക്കസംബ്രദായത്തിന്റെ ദൂഷ്യവശമായ പിതാക്കന്മാരുടെ ഉത്തരവാദിത്തമില്ലായ്മയുടെയും കാരണവന്മാരായ അമ്മാവന്മാരുടെ കെടുകാര്യസ്ഥതയുടെയും തിക്തഫലം അനുഭവിക്കേണ്ടി വന്ന കാരുവീട്ടിൽ തറവാട് അധോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.
        നിത്യവൃത്തിക്കുള്ള വകപോലും ഇല്ലാതായി ചില കുടുംബങ്ങളിൽ. തറവാട്ടു മാന്യത കൈവിടാനും പറ്റില്ല. അപ്പോൾ ഏതാനും കുടുംബങ്ങൾ ചേർന്നു ഒരു തീരുമാനമെടുത്തു. കുറെ അകലെയുള്ള സ്ഥലങ്ങളിൽ പോയി എന്തെങ്കിലും ജോലി ചെയ്തു കുടുംബം പോറ്റാം. എതാനും വീട്ടുകാർ ഇന്ന് വരന്തരപ്പിള്ളി എന്നറിയപ്പെടുന്ന കാട്ടു പ്രദേശങ്ങളിൽ കാടുകൈയേറി കൃഷി ചെയ്യാനൊ അവിടെയുള്ള മനകളിലെ കാര്യസ്ഥപ്പണികൾ ചെയ്യാനൊ തയ്യാറായി യാത്രതിരിച്ചു. കുറെപ്പേർ ഒറ്റപ്പാലം, ഷൊർണ്ണൂർ മുതലായ സ്ഥലങ്ങളിലേക്കും ചേക്കേറി. കഠിനമായി അദ്ധ്വാനിച്ചും ഉദ്ദേശ്യാത്മകമായി അസൂത്രണം നടത്തിയും അവർ നിലനിൽപ്പിനായി പോരാടി, തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് വരന്തരപ്പിള്ളിയിൽ കാരുവീട്ടിൽ തറവാടിന്റെ അസ്ഥിവാരം ഉറപ്പിച്ചു. അങ്ങനെ വരന്തരപിള്ളിയിൽ എത്തിച്ചേർന്ന, കുടിയേറിപ്പാർത്ത അദ്ധ്വാനശീലരായ കാരുവീട്ടിൽ അംഗങ്ങളുടെ പിൻതലമുറകളാണ്‌ വരന്തരപ്പിള്ളിയിലെ ഇന്നത്തെ കാരുവീട്ടിൽ കുടുംബക്കാർ.

        ഇത്തരം പ്രൗഢമായ ചരിത്രമുള്ള, പുരാതന നായർ തറവാടായ കാരുവീട്ടിലെ കുഞ്ഞിക്കാവ് അമ്മയുടെ ഓമന മകളായിരുന്നു ഇച്ചിക്കാവ് അമ്മ. ഇച്ചിക്കാവമ്മ പ്രായപൂർത്തി യായപ്പോൾ അവരെ വിവാഹം കഴിക്കുവാനുള്ള ആലോചനകളുമായി പലരും എത്തി. എന്നാൽ അന്നത്തെ കാരുവീട്ടിൽ കാരണവർ അതിനൊന്നിനും സമ്മതം മൂളിയില്ല. അങ്ങയിരിക്കുമ്പോഴാണ്‌ ചേന്ദംകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള പനിഞ്ചുകുന്നത്തെ കാരണവർ അനന്തിരവൻ ഗോപാലൻ നായർക്കു വേണ്ടി ഇച്ചിക്കാവമ്മയെക്കുറിച്ച് തന്റെ സുഹൃത്തായ കാരുവീട്ടിൽ കാരണവരോട് ആലോചിച്ചത്. ആ ആലോചന തള്ളിക്കളയുവാൻ കാരുവീട്ടിൽ കാരണവർ തയാറായിരുന്നില്ല. രണ്ടു കാരണവന്മാരും ചേർന്ന് ആ ‘പുടവകൊട’ ഉറപ്പിച്ചു. നിശ്ചയിച്ച മുഹൂർത്തത്തിൽ പനിഞ്ചുകുന്നത്തെ അനന്തിരവൻ കാരുവീട്ടിൽ ഇച്ചിക്കാവമ്മയെ അഗ്നിസാക്ഷിയായി താലിക്കെട്ടുകയും അവർക്ക് പുടവ കൊടുക്കു കയും ചെയ്തു. വർഷങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ഇച്ചിക്കാവമ്മ പല പ്രാവശ്യം പ്രസവിച്ചു. കുറെ കുട്ടികൾ മരണത്തിനു കീഴടങ്ങി. ആരോഗ്യപരിപാല നവും പ്രസവശുശ്രൂഷകളും തുലോം കുറവായിരുന്ന അക്കാലത്ത് ശിശു മരണ നിരക്ക് വളരെ ഉയർന്നതായിരുന്നു. മോശമായ ആരോഗ്യരക്ഷയിലും പോരാടി ജയിച്ച് ഇച്ചിക്കാവമ്മയുടെ മക്കളായ ബാലകൃഷ്ണൻ, ശങ്കുണ്ണി, ലക്ഷ്മിക്കുട്ടി, നാനിക്കുട്ടി, നാരായണി, ഗോപാലകൃഷ്ണൻ എന്നിവർ ജീവിതയാത്ര ആരംഭിച്ചു. മക്കൾക്ക് പരിഷ്കൃതമായ പേരിടാൻ അച്ഛനായ ഗോപാലൻ നായരും അമ്മയായ ഇച്ചിക്കാവും ശ്രദ്ധിച്ചിരുന്നതായി നമുക്ക് മനസ്സിലാക്കാം. മുൻകാലങ്ങളിൽ ഇട്ടിരുന്ന പേരുകളിൽ നിന്നും വ്യത്യസ്തമായി ഭാഷാപരമായി നല്ല പേരുകളാണ്‌ അവർ കുട്ടികൾക്കായി കണ്ടെത്തിയത്.

                കാലചക്രം അതിന്റെ ഭ്രമണം തുടർന്നുകൊണ്ടേയിരുന്നു. കുട്ടികൾ വളർന്നു വലുതായി. നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസം മക്കൾക്കു നല്കുവാൻ ഗോപാലൻ നായർക്കു സാധിച്ചു. ‘മരുമക്കത്തായം’ നിലനിന്നിരുന്ന അക്കാലത്ത് അമ്മാവന്മാരാ ണ്‌ കുടുംബത്തിലെ കാര്യങ്ങളിൽ സാധാരണയായി തീരുമാനമെടുക്കുക. അതവരു ടെ അവകാശമായിരുന്നു. ആ അവകാശം കൈയാളാൻ അവർ ആരെയും അനുവദി ക്കാറില്ല. എന്നാൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഗോപാലൻ നായരുടെ തീരുമാനത്തിന്‌ കാരുവീട്ടിൽ കാരണവർ എതിരു നിന്നില്ല. അക്കാലത്ത്, മരുമക്ക സംബ്രദായത്തിൽ, മക്കളുടെ കാര്യങ്ങൾ പല പിതാക്കന്മാരും ശ്രദ്ധിക്കാറില്ല. എന്നാൽ ഗോപാലൻ നായർ വളരെ വ്യത്യസ്തനായിരുന്നു. സന്താനോല്പാനം മാത്രമല്ല, സന്താന സംരക്ഷണവും അച്ഛന്റെ കടമയാണെന്ന് ഉറച്ച് വിശ്വസിച്ചിരു ന്ന ഗോപാലൻ നായർ കാരുവീട്ടിൽ തറവാടിന്റെ സമ്പത്തിന്റെയും ഐശ്വര്യത്തി ന്റെയും പുരോഗതിയുടെയും കെട്ടുറപ്പിന്റെയും കെടാവിളക്കായിരുന്നു.

                ഇച്ചിക്കാവമ്മയുടെ ആറു മക്കളിൽ മൂത്തമകൻ ബാലകൃഷ്ണൻ ആയിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ബാലകൃഷ്ണൻ കാർഷിക വൃത്തിയിൽ ഏർപ്പെട്ടു. കൃഷിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തി കാർഷികാദായം വർദ്ധിപ്പിക്കുന്ന തിൽ ബാലകൃഷ്ണനും അനുജന്മാരും വിജയം കൈവരിച്ചു. കുടുംബം അഭിവൃദ്ധി യിലേക്ക് നീങ്ങി.  

        ചിയ്യാരത്ത് (വടക്കെ) കണക്കത്തു വീട്ടിൽ ഇക്കാളി അമ്മയുടെ മകൾ ജാനകികുട്ടിയെ ബാലകൃഷ്ണൻ പുടവ കൊടുത്ത് വേളി കഴിച്ചു.

        1932 ജനുവരി 18 ( കൊല്ലവർഷം 1107 മകരം 5) തിങ്കളാഴ്ച കാർത്തിക നക്ഷത്രത്തിലാണ്‌ ജാനകി അമ്മയുടെ പ്രഥമപുത്രൻ ഭൂജാതനായത്. കുട്ടിയെ കണ്ടവരെല്ലാം പറഞ്ഞു നല്ല ഐശ്വര്യമുള്ള കുട്ടി, എന്തൊരു തേജസ്സ്, സൂര്യനെപ്പോലെയിരിക്കുന്നു. ജാനകി അമ്മക്കും ബാലകൃഷ്ണൻ മേനോനും ഇതു തന്നെയാണ്‌ തോന്നിയിരുന്നത്, അവരത് ഉറക്കെ പറഞ്ഞില്ലെന്നു മാത്രം. ഒന്നവർ തീരുമാനിച്ചിരുന്നു - ഇവന്റെ തേജസ്സിനു യോജിച്ച പേരിടണം. ആദ്യകാലങ്ങളിൽ കുട്ടിക്കു കണ്ണു പറ്റാതിരിക്കാൻ വലിയ കറുത്ത  പൊട്ട് കവിളിൽ തൊടുവിക്കുകായിരുന്നു. പക്ഷെ ഇത് ശിശുവിന്റെ തിളക്കം ഒന്നുകൂടി വർദ്ധിപ്പിക്കുകയാണ്‌ ചെയ്തത്. കാരുവീട്ടിൽ കാരണവർ എല്ലാവരുടെയും അഭീഷ്ട പ്രകാരം കുട്ടിയുടെ കാതുകളിൽ മുമ്മൂന്നു പ്രവശ്യം മാറിമാറി വിളിച്ചു - പ്രഭാകരൻ... പ്രഭാകരൻ... പ്രഭാകരൻ... - ആഘോഷപൂർവ്വമാണ്‌ ആ പേരിടൽ കർമ്മം നടന്നത്.

        മൂത്തപുത്രന്റെ (പ്രഭാകരന്റെ) ജാതക രചനയിൽ കുറുപ്പിനു പറ്റിയ ഒരു അബദ്ധം മാതാപിതാക്കൾക്ക് ഉണ്ടാക്കിയ മനോവിഷം ചില്ലറയല്ല. സംഭവത്തെ കുറിച്ച് കേട്ടറിവ് ചുവടെ ചേർക്കുന്ന വിധമാണ്‌ :

കുറുപ്പിനു പറ്റിയ തെറ്റൊ കുറുപ്പിന്റെ കുസൃതിയൊ?

        കാരുവീട്ടിൽ പ്രഭാകരമേനോന്റെ ജാതകം എഴുതുന്നതിനായി കുഞ്ഞൻ കുറുപ്പിനെയാണ്‌ ഏല്പിച്ചത്. ജാതകം എഴുതുന്നതിനാവശ്യമായ വിവരങ്ങളെല്ലാം കാരണവർ കുറുപ്പിന്‌ നല്കിയിരുന്നു. കുട്ടിയുടെ പേര്‌ പ്രഭാകരൻ എന്നാണെന്നും കുറുപ്പിനെ ധരിപ്പിച്ചിരുന്നു. ജാതക വായനക്കുള്ള ദിവസവും മുഹൂർത്തവും നിശ്ചയിച്ച് കുറുപ്പിനെ അറിയിച്ചു. 

        ജാതക വായനയുടെ ദിവസം സമാഗതമായി. എല്ലാവരും കണക്കത്തു ഭവനത്തിൽ എത്തിച്ചേർന്നു; ബാലകൃഷ്ണൻ മേനോനും ജനകി അമ്മയും പ്രഥമപുത്രന്റെ ഭാവി അറിയുവാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. യഥാസമയം കുറുപ്പും ജാതകവുമായി എത്തി.

 

        ചടങ്ങുകൾ ആരംഭിച്ചു. പ്രാഥമിക ചടങ്ങുകൾക്കു ശേഷം കുറുപ്പ് ജാതക വായന തുടങ്ങി. കേട്ടിരുന്ന സകലരും ഞെട്ടിത്തരിച്ചു, സ്തംഭിച്ചിരുന്നുപോയി. പ്രഭാകരന്റെ ജാതകമല്ല കുറുപ്പ് വായിക്കുന്നത്, ഏതോ ഒരു ഭാസ്കരന്റെ ജാതകമാണ്‌ കുറുപ്പിന്റെ വായനാ വസ്തു. ആദ്യം തന്നെ ഒരു പിഴവ്; ശുഭ ലക്ഷണമല്ല; പലരും ശബ്ദം അടക്കി പറഞ്ഞു.

 

        “എന്തു പറ്റി?” വീട്ടിലെ കാരണവർ ആരാഞ്ഞു. 

“ഒന്നും പറ്റിയിട്ടില്ല, നിങ്ങൾ പറഞ്ഞതനുസരിച്ചാണ്‌ ജാതകത്തിൽ വിവരങ്ങൾ ചേർത്തത്. യാതൊരു മാറ്റവും വരുത്തിയിട്ടില്ല,” കുറുപ്പ് ഉറപ്പോടെ പറഞ്ഞു നിർത്തി.  

“പിന്നെ പേരെങ്ങനെ ഭാസ്കരൻ എന്നായി? പ്രഭാകരൻ എന്നല്ലെ വേണ്ടത്?”
“പ്രഭാകരനോ? എന്നോട് ഭാസ്കരൻ എന്നാണ്‌ പറഞ്ഞത്. അതു തന്നെയാണ്‌ ഞാൻ ജാതകത്തിൽ ചേർത്തിരിക്കുന്നതും.”

 

        തർക്കമായി, രണ്ടു ഭാഗവും വിട്ടുകൊടുക്കുവാൻ തയ്യാറല്ല.  അവസാനം കാരണവർ പറഞ്ഞു : “സാരമില്ല; പേരങ്ങനെ തന്നെ കിടക്കട്ടെ, ബാക്കിയെല്ലാം ശരിയാണല്ലോ. ജാതകത്തിൽ ഇവൻ ഭാസ്കരൻ ആവട്ടെ; നമുക്ക് പ്രഭാകരനും. രണ്ടായാലും സൂര്യഭഗവാൻ തന്നെ. ഇവൻ സൂര്യനെപ്പോലെ ശോഭിക്കും തീർച്ച.”

 

        അതോടെ ആ പ്രശ്നം പരിഹൃതമായി. എന്നാൽ പ്രഭാകരൻ മേനോൻ ഇന്നും ഭാസ്കരൻ എന്ന പേരുള്ള ജാതകവുമായി തന്റെ ജീവിത യാത്ര തുടരുന്നു. 

(കുറച്ചു മാസങ്ങൾക്കു ശേഷമാണ്‌ കാര്യമറിഞ്ഞത്, അടുത്ത പ്രദേശത്തുള്ള മറ്റൊരാളും തന്റെ മകൻ ഭാസ്കരന്റെ ജാതകം കുറിക്കുന്നതിന്‌ കുറുപ്പിനെ ഏല്പിച്ചിരുന്നത്രെ. ജാതകത്തിൽ പേരു ചേർത്തപ്പോൾ പരസ്പരം മാറിയതാണത്രെ. പക്ഷെ കുറുപ്പിതു സമ്മതിച്ചു തരാൻ തയ്യാറായില്ലത്രെ. രണ്ടാം കക്ഷികൾ പുതിയ ജാതകം കുറുപ്പിനെക്കൊണ്ട് എഴുപ്പിച്ചിട്ടെ അടങ്ങിയുള്ളു എന്നാണ്‌ പറഞ്ഞു കേൾക്കുന്നത്.)

        ബാലകൃഷ്ണൻ - ജാനകി അമ്മ ദമ്പതികൾക്ക് വിജയൻ, രുഗ്മിണി, മറ്റൊരു പെൺകുട്ടി  (പേരിടുന്നതിനു മുന്നെ മരിച്ചു പോയി), ബാലൻ, മാലതി, ദിവാകരൻ എന്നിങ്ങനെ നാമകരണം നടത്തപ്പെട്ട ആറു മക്കൾകൂടി ജനിച്ചു

 

വിദ്യാഭ്യാസം
        യഥാസമയം പ്രഭാകരനെ എഴുത്തിനിരുത്തുകയും തുടർന്ന് ഔപചാരിക വിദ്യാഭ്യാസത്തിനായി ഒല്ലൂർ ഗവർമെന്റ് ഹൈസ്കൂളിൽ ( ഇപ്പോൾ വൈലോപ്പിള്ളി മെമ്മോ​‍ീയൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ എന്നാണിതിന്റെ പേര്‌) ചേർത്തുകയും ചെയ്തു. കക്കുഴി ശങ്കുണ്ണി മേനോൻ ആയിരു
ന്നു അന്ന് സ്കൂളിലെ പ്രധാന അദ്ധ്യാപകൻ. എസ്. എസ്. എൽ. സി. വരെയുള്ള പഠനം ഇവിടെ പൂർത്തിയാക്കിയതിനു ശേഷം പ്രഭാകരൻ സ്റ്റെനോഗ്രാഫി (റ്റൈപ്പ്റൈറ്റിങ്ങും ഷോർട്ട്ഹാന്റും) പഠിച്ചു. പിന്നീട് ഒരു വെൽഡിങ്ങ് വർൿഷോപ്പിൽ തൊഴിൽ പരിശീലനാർത്ഥിയായി ചേരുകയും അവിടെ നിന്നും എക്സ്റെ വെൽഡിങ്ങിൽ നൈപുണ്യം നേടുകയുമുണ്ടായി.  

പ്രഭാകരന്റെ കൂട്ടുക്കാർ (കളിക്കൂട്ടുകാരിയും)

        പ്രഭാകരൻ തന്റെ ബാല്യകാലം കാരുവീട്ടിലും കണക്കത്തു വീട്ടിലുമായി മറ്റു സഹോദരങ്ങളോടൊപ്പം കളിച്ചു രസിച്ചു ചിലവഴിച്ചു. അക്കാലത്തെ രസകരമായ ഓർമ്മകൾ, ബാല്യകാല സ്മരണകൾ,  ഇന്നും പ്രഭാകരൻ മേനോൻ അയവിറക്കാ റുണ്ട്. അച്ഛൻ പെങ്ങൾ നാരായണിഅമ്മ (അമ്മായി)യുടെ മകൾ വത്സല യായിരുന്നു അന്ന് പ്രഭാകരന്റെ കളിക്കൂട്ടുകാരി. (പ്രായത്തിനൊപ്പം അവരുടെ ആത്മബന്ധവും വളർന്ന് പ്രണയത്തിൽ കലാശിച്ചു എന്നാണ്‌ കേട്ടറിവ്)

 

        സ്കൂളിൽ പഠിക്കുന്നകാലത്ത് പ്രഭാകരന്റെ ഉറ്റചങ്ങാതികൾ അഞ്ചേരി കോരപ്പത്ത് ഭാസ്കരൻ, കോരപ്പത്ത് വാസുദേവൻ, പ്ലാക്കാട്ട് സുകുമാരൻ എന്നിവരായിരുന്നു. സഹോദരന്മാരായ ബാലൻ (കൊച്ചനിയൻ എന്നാണ്‌ പ്രഭാകരൻ മേനോൻ ബാലൻ മേനോനെ വിളിച്ചിരുന്നത്), ദിവാകരൻ, കണക്കത്ത് ഗംഗാധരൻ തുടങ്ങിയവരും ചങ്ങാതി സംഘത്തിലെ സജീവ അംഗങ്ങളായി ശോഭിച്ചു. ഉത്സവങ്ങൾക്കും മറ്റു പരിപാടികൾക്കും പോകാനിവർ പ്രയോഗിച്ചിരുന്ന സൂത്രങ്ങൾ വലരെ രസകരമായവയാണ്‌. (അവ പിന്നീട് വിശദമാക്കാം.)

 

തൊഴിൽ തേടി 

        മരുമക്കത്തായ സംബ്രദായത്തിൽ നിന്നും മക്കത്തായ സംബ്രദായത്തി ലേക്കുള്ള സംക്രമ കാലത്തിൽ, ഏതൊരു പരിവർത്തന വേളയിലും എന്ന പോലെ ആദ്യത്തെയും രണ്ടാമത്തെയും രീതികളുടെ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുന്നതും രണ്ടിന്റെയും എല്ലാ ദോഷങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുക എന്നത് പ്രഭാകരനും സഹോദരങ്ങൾക്കും അനുഭവപ്പെട്ട യാഥാർത്ഥ്യങ്ങളാണ്‌. ഒരു തൊഴിൽ നേടുക എന്നത് പ്രഭാകരനെ സംബന്ധിച്ച് ഒഴിവാക്കാനാത്ത ഒരു കാര്യമായിരുന്നു.

        തൊഴിലന്വേഷണം തകൃതിയായി നടന്നു. നടന്നതു മാത്രം മിച്ചം എന്നു പറയുന്നതാവും കൂടുതൽ ശരി. വീട്ടിലെ കൃഷിപ്പണിയല്ലാതെ വേറെ ഏതു ജോലിയായാലും തരക്കേടില്ല എന്ന ചിന്തയായിരുന്നു അന്ന് പ്രഭാകരന്റെ മനസ്സിൽ. തൃശ്ശിവപേരൂരും (അന്നു കാലത്ത് ‘തൃശ്ശിവപേരൂർ’ എന്നാണ്‌ പറഞ്ഞിരുന്നത്. പിന്നിടത് ‘ട്രിച്ചൂർ’ ആയി. തുടർന്ന് ‘തൃശ്ശൂർ’ ആയി മുഖം മിനുക്കി. എന്തായാലും തൃശ്ശിവപേരൂർ എന്ന നാമധേയം പോയതോടെ അതിന്റെ ഭാരതീയത്തനിമ നഷ്ടമായി. ലാലൂരിൽ നിന്നുള്ള ‘ചൂര്‌’ അഥവാ നാറ്റം ഇന്നത്തെ പുതിയ പേരിൽ ഉണ്ടെന്ന് നമുക്ക് അഭിമാനിക്കാം.)  സമീപപ്രദേശങ്ങളും തൊഴിലന്വേഷിയായ പ്രഭാകരനെ കയ്യൊഴിഞ്ഞു. എറണാകുളത്തെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പിന്നീട് പ്രഭാകരൻ മടിച്ചു നിന്നില്ല. വണ്ടി കയറി, അങ്ങ് ബോംബേ (ക്ഷമിക്കണം, ഇന്നത് ‘മുമ്പൈ’ ആണ്‌) യിലേക്ക്.

        സെഞ്ചുറി റയോൺസിൽ പ്രഭാകരനു ജോലി ലഭിച്ചു. ഒരു സ്ഥലത്ത്, ഒരു ജോലിയിൽ ഉറച്ചു നിൽക്കുന്ന സ്വഭാവം പ്രഭാകരൻ മേനോന്‌ അന്നില്ലായിരുന്നു. അല്പം ശമ്പളം കൂടുതൽ ലഭിക്കുമെങ്കിൽ അന്നു മാറും ആ കമ്പനിയിലേക്ക്, അതായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രകൃതം. (ഇന്ന് പലപ്പോഴും സംഭാഷണ വേളയിൽ അതിനെക്കുറിച്ച് പശ്ചാത്തപിക്കുന്നത് കേട്ടിട്ടുണ്ട് : “സ്ഥിരമായി നിന്നിരുന്നെങ്കിൽ നല്ലൊരു പൊസിഷനിൽ എത്തിയിരുന്നേനെ..” ) ഈ സ്വഭാവം മൂലം പ്രഭാകരന്‌ മറ്റൊരു നേട്ടം ഉണ്ടായി - ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട് എന്ന് അഭിമാനപുർവ്വം പറയം. മുമ്പൈയിൽ തന്നെ എട്ടോളം കമ്പനികളിൽ ജോലി ചെയ്തതായി അദ്ദേഹത്തിന്‌ ഓർമ്മയുണ്ട്.

        പോർബന്തർ, വാരാണാസി, ബനാറസ്, കൽക്കട്ട, കാശി, മദ്രാസ്, കോയമ്പത്തൂർ, എറണാകുളം (പള്ളുരുത്തി) തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ കാലം ജോലി ചെയ്തിട്ടുണ്ട് . മറ്റു മുപ്പതോളം സ്ഥാപനങ്ങളിൽ കൂടി ജോലി ചെയ്തുവെന്ന് ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്ത് പറയുന്നു മേനോൻ. അവയിൽ ചില ഫാക്ടറികളിൽ മൂന്നു ദിവസത്തിൽ കുറവു മാത്രം ജോലി ചെയ്തവയും ഉൾപ്പെടുന്നു എന്ന് മേനോൻ ഒപ്പം തന്നെ കൂട്ടിച്ചേർക്കുന്നു.

        മാക്സ്ഫിൽ എഞ്ചിനിയറിങ് വർക്സ് (ലി), നാനുഭായ് ഇൻഡസ്ട്രീസ്, ഗ്വാളിയോർ റയോൺസ്, ജിയോവിനോള ബിന്നി മുതലായ നിരവധി സ്ഥപനങ്ങൾ പ്രഭാകരൻ മേനോന്റെ സേവനങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തിയവയാണ്‌. നല്ലൊരു എക്സ്റെ വെൽഡർ ആയിരുന്നു മേനോൻ. ജലവൈദ്യുത പദ്ധതികളിൽ ഉപയോഗിക്കുന്ന പെൻസ്റ്റോക്ക് എന്ന കൂറ്റൻ ഉരുക്കു കുഴൽ വെൽഡ് ചെയ്തെടു ക്കുന്നതിൽ നിപുണനായിരുന്നു മേനോൻ.  

        സഹപ്രവർത്തകരായ ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി മാനേജുമെ ന്റിനോട് വാദിക്കാനും മേനോൻ തന്നെ വേണമായിരുന്നു അന്ന് പല സ്ഥാപനങ്ങ ളിലും. പള്ളുരുത്തിയിൽ ജോലി ചെയുന്ന കാലഘട്ടത്തിൽ മേനോന്റെ ഉറ്റമിത്രങ്ങളായിരുന്നു വി. വി. ജി. കെ. പ്രഭുവും മാധവൻ നായരും. അവർക്ക് മേനോന്റെ കാര്യങ്ങൾ പറയുമ്പോൾ നൂറ്‌ നാക്കുള്ളതായി നമുക്ക് അനുഭവപ്പെടും.

വിവാഹം
        1961 ജൂൺ 6 . അന്നായിരുന്നു പ്രഭാകരൻ മേനോന്റെ വിവാഹം. വധു പഴയ കളിക്കൂട്ടുകാരി വത്സല തന്നെ. വിവാഹം കേമമായി തന്നെ നടന്നു.
അല്പം വത്സലാപുരാണം

        വരന്തരപ്പിള്ളി കാരുവീട്ടിൽ നാരായണി അമ്മയുടെയും എറണാകുളത്ത് തെക്കുംതല വീട്ടിൽ ശ്രീധരൻ മേനോന്റെയും പ്രഥമ പുത്രിയായി 1938 നവംബർ 21 (കൊല്ലവർഷം 1114 വൃശ്ചികം 06) തിങ്കളാഴ്ച വിശാഖം നക്ഷത്രത്തിലാണ്‌ വത്സല പിറന്നത്.

        വരന്തരപ്പിള്ളി ജോൺ ബോസ്കോ സ്കൂൾ, അസ്സംഷൻ ഹൈസ്കൂൾ എന്നിവിടങ്ങളിയായി വത്സല വിദ്യാഭ്യാസം പൂർത്തിയാക്കി. എസ്. എസ്. എൽ. സി. വിജയിച്ചപ്പോൾ ജനത യു. പി. സ്കൂളിൽ അദ്ധ്യാപികയുടെ ജോലി ലഭിച്ചതാണ്‌. എന്നാൽ ‘പെൺകുട്ടികളെ ജോലിക്ക് വിടേണ്ട ഗതികേട് ഇന്നീ തറവാടിനില്ല’ എന്ന കാരണവരുടെ തീരുമാനം വത്സലയെ വീട്ടിൽ തന്നെ നിറുത്തി. തുടർന്നു വത്സല പഠിച്ചത് കുടുംബ സംരക്ഷണത്തിന്റെ പ്രായോഗിക പാഠ്യപദ്ധതിയാണെന്നു പറയാം. ഈ കോഴ്സ് വിവാഹം വരെ തുടർന്നു. 

        1961 ജൂൺ 6 . അന്നായിരുന്നു വിവാഹം. പിന്നിടുള്ള വത്സലമ്മയുടെ ജീവിത കഥ പ്രഭാകരൻ മേനോന്റെ ജീവിത കഥ തന്നെയാണ്‌ - ഒരു ചെറിയ വ്യതാസം പോലും അതിൽ ദർശിക്കാൻ നമുക്ക് സാധിക്കില്ല. അർദ്ധനാരീശ്വരന്മാരെപ്പോലെ വത്സലാപ്രഭാകര ദമ്പതികൾ ഇന്നും ജീവിക്കുന്നു.

ദാമ്പത്യ ജീവിതം 

         വിവാഹ ശേഷം പ്രഭാകരൻ മേനോൻ പത്നിയുമൊത്ത് ജോലി സ്ഥലമായ ബോമ്പേയിലേക്ക് പോയി. രണ്ടുവർഷത്തോളം അവിടെ താമസിച്ചു. ‘വിശേഷം’ ഉണ്ടായതിനാൽ വത്സലമ്മയെ വീട്ടിൽ കൊണ്ടാക്കി മേനോൻ ബോമ്പേയിലേക്ക് മനസ്സില്ലമനസ്സോടെ തിരിച്ചു പോയി.  

മക്കൾ
        പ്രഭാകരൻ മേനോൻ വത്സലമ്മ എന്നിവരുടെ ദാമ്പത്യ വല്ലരിയിൽ നാലു കുസുമങ്ങൾ വിരിഞ്ഞു. പരിമള(ഓമന)യാണ്‌ കടിഞ്ഞൂൽ സന്തതി; രണ്ടാമത്തെ പുത്രി ഗീതയും. മൂന്നാമത് ജയചന്ദ്രനും നാലാമത് സുശീലയും പിറന്നു. നാലു മക്കളും വത്സല അമ്മയും വരന്തരപ്പിള്ളിയിൽ താമസിച്ചു. ഭാര്യ, നാലു മക്കൾ, കൂട്ടു കുടുംബത്തിലെ മറ്റംഗങ്ങൾ - വളരെ വലിയ ഈ കുടുംബത്തിലെ മൂത്ത മരുമകൻ എന്ന നിലയിൽ ഭാരിച്ച ചുമതലയാണ്‌ പ്രഭാകരൻ മേനോന്‌ തോളിൽ ഏറ്റേണ്ടി വന്നത്. കുടുംബച്ചെലവ് ഏറി വന്നതിനാൽ കൂടുതൽ വരുമാനം ലഭിക്കുന്ന ജോലികളിൽ പ്രഭാകരൻമേനോൻ മാറി മാറി ചേക്കേറിക്കൊണ്ടേയിരുന്നു.  

ചില ആരോഗ്യ പ്രശ്നങ്ങൾ 

        ചെലവ് ചുരുക്കുന്നതിനും കുടുംബകാര്യങ്ങൾ കാര്യക്ഷമമായി ശ്രദ്ധിക്കുന്നതിനും വേണ്ടി മേനോൻ എറണാകുളം പള്ളുരുത്തിയിലെ ജിയോവിനോള ബിന്നി എന്ന ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പിങ് കമ്പനിയിലേക്ക് മാറി. നാട്ടിൽ എത്തുന്നു എന്നതു കൊണ്ടു മാത്രമായിരുന്നില്ല മേനോന്‌ ഈ കമ്പനി കൂടുതൽ ആകരഷകമായത്; ഇവിട കൂടുതൽ വരുമാനം ഉണ്ടാക്കാം; ഓവർടയും സൗകര്യവും ഉണ്ട്.   

        പള്ളുരുത്തിയിലെ വിശ്രമമില്ലാത്ത കഠിനമായ അദ്ധ്വാനം മേനോന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. ഒരു ദിവസം ബോധം കെട്ടുവീണ മേനോന്റെ ശരീരം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. വർഷങ്ങളോളം നീണ്ട ആയുർവ്വേദ ചികിത്സയും വത്സലമ്മയുടെ സ്നേഹപരിചരണങ്ങളും മേനോനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നു. പക്ഷെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറ ഇളകിയിരുന്നു. പലരും വിലക്കിയെങ്കിലും മേനോൻ വീണ്ടും പള്ളുരുത്തിയിലേക്ക് ജോലി തുടരാനായി പോയി. 

മക്കളുടെ വിവാഹങ്ങൾ

        1982 ൽ മൂത്തമകൾ പരിമളയെ മുല്ലശ്ശേരി ജാനകി അമ്മയുടെയും മിറ്റത്തുള്ളി ശ്രീധരൻ മേനോന്റെയും മകനായ നാരായണന്‌ വിവാഹം കഴിച്ചുകൊടുത്തു. പരിമളയും നാരായണനും ഇന്ന് പോട്ടയിൽ താമസിക്കുന്നു. അവർക്ക് ശ്രീദേവി, ശ്രീധരൻ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. ശ്രീദേവിയെ കല്യാണം കഴിച്ചിരിക്കുന്നത് സജികുമാർ ആണ്‌. ശ്രീദേവി-സജികുമാർ ദമ്പതികളുടെ ഏക പുത്രൻ ഋഷികേശ് ആണ്‌ .

        ദ്വിതീയപുത്രി ഗീതയെ വിവാഹം ചെയ്തത് മണ്ണംപേട്ട പഴമ്പിള്ളി വീട്ടിൽ നാരായണൻ നായരുടെയും (അ)പോഴങ്കണ്ടത്ത് മുകാമി അമ്മയുടെയും ഏറ്റവും ഇളയ മകൻ ശിവദാസ് മാസ്റ്ററാണ്‌. ശിവദാസ് മാസ്റ്റർ ഗീത ദമ്പതികളുടെ ഏക മകൾ ശാരിക ഭർത്താവ് അഭിലാഷ് മേനോനും മകൾ അഭിനന്ദയുമൊത്ത് ബംഗ്ലുരുവിൽ താമസിക്കുന്നു. 

        ജയചന്ദ്രൻ കൊടകര ആന്തപ്പിള്ളിവീട്ടിൽ അനിതയെ വിവാഹം ചെയ്തു. അവർ വിദ്യാർത്ഥികളായ കാർത്തിക, കാർത്തിക് എന്നീ മക്കളുമൊത്ത് മുംബൈയിൽ ആണ്‌ താമസിക്കുന്നത് . ജയചന്ദ്രൻ മുംബൈയിൽ കെംട്രോൾ വാൽവ്സ് ആന്റ് സേഫ്റ്റി സിസ്റ്റംസിൽ എക്സിക്ക്യൂട്ടീവ് തസ്തകയിൽ ജോലി ചെയ്യുന്നു.
        നാലാം പുത്രി സുശീലയുടെ ഭർത്താവ് കല്ലേറ്റുംകര എടയപ്പുറത്ത് വീട്ടിൽ വിജയൻ ആണ്‌. വിജയ് ഇൻഡസ്ട്രീസിന്റെ ഉടമയാണദ്ദേഹം. മക്കൾ അഖിൽ വിജയ് കെംട്രോളിൽ എഞ്ചിനിയറിങ്ങ് വിഭാഗത്തിൽ ജോലി നോക്കുന്നു. മറ്റു രണ്ടു മക്കളായ അജി വിജയ്, അനൂപ് വിജയ് എന്നിവർ വിദ്യാർത്ഥികളാണ്‌.
 

വിശ്രമജീവിതം
        പള്ളുരുത്തിയിലെ കമ്പനി സമരത്തെ തുടർന്ന് നിറുത്തലാക്കിയതിനു ശേഷം പ്രഭാകരൻ മേനോൻ വീട്ടിൽ കൃഷിയും മറ്റും നോക്കി നടത്തിയിരുന്നു. മക്കളുടെ വിവാഹങ്ങൾ കിഴിഞ്ഞു , മകന്‌ നല്ല വരുമാനമുള്ള ജോലിയായി, അത്തരം അവസ്ഥയിൽ മേനോൻ വിശ്രമ ജീവിതം നയിക്കാൻ നിർബന്ധിതനായി. പണി യെടുത്ത് ശീലിച്ച മേനോന്‌ വെറുതെയിരിക്കാൻ സാധിക്കില്ല. പക്ഷെ ഒന്നും ചെയ്യാൻ വത്സല അമ്മ സമ്മതിക്കില്ല. 

ജീവിതത്തിലെ അനർഘനി മിഷങ്ങൾ  

        പ്രഭാകരൻ മേനോന്റെ ഷഷ്ടിപൂർത്തി(1992), വത്സല അമ്മയുടെ ഷഷ്ടി പൂർത്തി (1998), പ്രഭാകരൻ മേനോന്റെ സപ്തതി (2002), വത്സല അമ്മയുടെ സപ്തതി (2008), പ്രഭാകരൻ മേനോന്റെ എൺപതാം പിറന്നാൾ (2012) എന്നിവ ആർഭാടമായി മക്കൾ ആഘോഷിച്ചു.

        വിശ്രമജീവിതം നയിക്കുന്ന പ്രഭാകരൻ മേനോനും വത്സല അമ്മക്കും ഇപ്പോഴുള്ള ഏക പരാതി മക്കളും പേരക്കിടാങ്ങളും അവരുടെ അരുമക്കുഞ്ഞുങ്ങളും അരികിലില്ല എന്നതു മാത്രമാണ്‌. ആധുനിക ജീവിതത്തിലെ ഒരു ശാപമാണല്ലൊ ഇത്. ഇത് തിരിച്ചറിഞ്ഞ് മാസത്തിൽ പലപ്രാവശ്യം മക്കൾ മാറി മാറി തറവാട്ടിലെ ത്തുകകയും ഏതാനും ദിവസം മാതാപിതാക്കളോടൊപ്പം താമസിക്കുകയും ചെയ്യുന്നുണ്ട്.  

ശതാഭിഷേകം
        ആയിരം
പൂർണ്ണചന്ദ്രന്മാരെ ദർശിച്ച്, മൂന്നു തലമുറ മക്കളെ ആശ്ളേഷിച്ച്, അനുഗ്രഹിക്കപ്പെട്ടവനായ പ്രഭാകരൻ മേനോൻ 2015 ജനുവരി 29 ( 1190 മകരം 15) വ്യാഴാഴ്ച മകരം നക്ഷത്രത്തിൽ ശതാഭിഷിക്തനാവുകയാണ്‌. വിപുലമായ പരിപാടികളാണ്‌ ശതാഭിഷേകത്തിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രഭാകരൻ മേനോനെയും കാരുവീട്ടിൽ തറവാടിനെയും കുറിച്ച് ഒരു വെബ്സൈറ്റും അന്ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്. ഏവർക്കും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം.

സർവ്വർക്കും സവ്വൈശ്വര്യങ്ങളും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ!

 
FOR MORE PHOTOS GO TO GALLERY OR LOG ON TO K.P. MENON'S WEBSITE

No comments:

Post a Comment