HISTORY


കൊച്ചി ( പിന്നീട് അത് തിരുവിതാംകൂറുമായി സംയോജിച്ച് തിരുകൊച്ചിയും സ്വാതന്ത്ര്യത്തിനുശേഷം കേരളവും ആയിത്തീർന്നു.) രാജ്യത്തിലെ ഗ്രാമങ്ങളായ ആനന്ദപുരം, പല്ലിശ്ശേരി എന്നീ പ്രദേശങ്ങളിൽ അനേകം താവഴികളായി പിരിഞ്ഞ്, അനേകം കുടുംബങ്ങളിലായി താമസിച്ചിരുന്ന വലിയൊരു നായർ തറവാടായിരുന്നു കാരുവീട്ടിൽ തറവാട്‌. പ്രതാപൈശ്വര്യങ്ങളോടെ ധാരാളം കരണവന്മാർ ഭരണം നടത്തിയ കാരുവീട്ടിൽ തറവാട് നാടിനും നാട്ടാർക്കും താങ്ങും തണലുമായി നിലകൊണ്ടു.

        ഭൂസ്വത്ത് വിഭജിച്ച് ചെറു കഷ്ണങ്ങളായി പോകാതിരിക്കാനും തറവാടുകളിലെ ആൾബലം കുറയാതിരിക്കാനും തറവാട്ടുപേരും മഹിമയും നിലനിറുത്താനും വേണ്ടി ഉടലെടുത്ത കൂട്ടുകുടുംബങ്ങളും മരുമക്ക സംബ്രദായവും (ഇവ ഒരു തരം പ്രാചീന കമ്യൂണിസം ആണെന്നാണ്‌ അഭിജ്ഞമതം) കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്.   

        എന്നാൽ ഐശ്വര്യവും സമൃദ്ധിയും എക്കാലവും ഒരു ദിക്കിൽ തന്നെ നിലനില്ക്കില്ലല്ലൊ.കാലക്രമേണ ഈ പ്രതാപത്തിനും ഐശ്വര്യത്തിനും പ്രൗഢിക്കും മങ്ങലേറ്റു തുടങ്ങി. മരുമക്കസംബ്രദായത്തിന്റെ ദൂഷ്യവശമായ പിതാക്കന്മാരുടെ ഉത്തരവാദിത്തമില്ലായ്മയുടെയും കാരണവന്മാരായ അമ്മാവന്മാരുടെ കെടുകാര്യസ്ഥതയുടെയും തിക്തഫലം അനുഭവിക്കേണ്ടി വന്ന കാരുവീട്ടിൽ തറവാട് അധോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.
        നിത്യവൃത്തിക്കുള്ള വകപോലും ഇല്ലാതായി ചില കുടുംബങ്ങളിൽ. തറവാട്ടു മാന്യത കൈവിടാനും പറ്റില്ല. അപ്പോൾ ഏതാനും കുടുംബങ്ങൾ ചേർന്നു ഒരു തീരുമാനമെടുത്തു. കുറെ അകലെയുള്ള സ്ഥലങ്ങളിൽ പോയി എന്തെങ്കിലും ജോലി ചെയ്തു കുടുംബം പോറ്റാം. എതാനും വീട്ടുകാർ ഇന്ന് വരന്തരപ്പിള്ളി എന്നറിയപ്പെടുന്ന കാട്ടു പ്രദേശങ്ങളിൽ കാടുകൈയേറി കൃഷി ചെയ്യാനൊ അവിടെയുള്ള മനകളിലെ കാര്യസ്ഥപ്പണികൾ ചെയ്യാനൊ തയ്യാറായി യാത്രതിരിച്ചു. കുറെപ്പേർ ഒറ്റപ്പാലം, ഷൊർണ്ണൂർ മുതലായ സ്ഥലങ്ങളിലേക്കും ചേക്കേറി. കഠിനമായി അദ്ധ്വാനിച്ചും ഉദ്ദേശ്യാത്മകമായി അസൂത്രണം നടത്തിയും അവർ നിലനിൽപ്പിനായി പോരാടി, തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് വരന്തരപ്പിള്ളിയിൽ കാരുവീട്ടിൽ തറവാടിന്റെ അസ്ഥിവാരം ഉറപ്പിച്ചു. അങ്ങനെ വരന്തരപിള്ളിയിൽ എത്തിച്ചേർന്ന, കുടിയേറിപ്പാർത്ത അദ്ധ്വാനശീലരായ കാരുവീട്ടിൽ അംഗങ്ങളുടെ പിൻതലമുറകളാണ്‌ വരന്തരപ്പിള്ളിയിലെ ഇന്നത്തെ കാരുവീട്ടിൽ കുടുംബക്കാർ.

        ഇത്തരം പ്രൗഢമായ ചരിത്രമുള്ള, പുരാതന നായർ തറവാടായ കാരുവീട്ടിലെ കുഞ്ഞിക്കാവ് അമ്മയുടെ ഓമന മകളായിരുന്നു ഇച്ചിക്കാവ് അമ്മ. ഇച്ചിക്കാവമ്മ പ്രായപൂർത്തി യായപ്പോൾ അവരെ വിവാഹം കഴിക്കുവാനുള്ള ആലോചനകളുമായി പലരും എത്തി. എന്നാൽ അന്നത്തെ കാരുവീട്ടിൽ കാരണവർ അതിനൊന്നിനും സമ്മതം മൂളിയില്ല. അങ്ങയിരിക്കുമ്പോഴാണ്‌ ചേന്ദംകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള പനിഞ്ചുകുന്നത്തെ കാരണവർ അനന്തിരവൻ ഗോപാലൻ നായർക്കു വേണ്ടി ഇച്ചിക്കാവമ്മയെക്കുറിച്ച് തന്റെ സുഹൃത്തായ കാരുവീട്ടിൽ കാരണവരോട് ആലോചിച്ചത്. ആ ആലോചന തള്ളിക്കളയുവാൻ കാരുവീട്ടിൽ കാരണവർ തയാറായിരുന്നില്ല. രണ്ടു കാരണവന്മാരും ചേർന്ന് ആ ‘പുടവകൊട’ ഉറപ്പിച്ചു. നിശ്ചയിച്ച മുഹൂർത്തത്തിൽ പനിഞ്ചുകുന്നത്തെ അനന്തിരവൻ കാരുവീട്ടിൽ ഇച്ചിക്കാവമ്മയെ അഗ്നിസാക്ഷിയായി താലിക്കെട്ടുകയും അവർക്ക് പുടവ കൊടുക്കുകയും ചെയ്തു. വർഷങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ഇച്ചിക്കാവമ്മ പല പ്രാവശ്യം പ്രസവിച്ചു. കുറെ കുട്ടികൾ മരണത്തിനു കീഴടങ്ങി. ആരോഗ്യപരിപാലനവും പ്രസവശുശ്രൂഷകളും തുലോം കുറവായിരുന്ന അക്കാലത്ത് ശിശു മരണ നിരക്ക് വളരെ ഉയർന്നതായിരുന്നു. മോശമായ ആരോഗ്യരക്ഷയിലും പോരാടി ജയിച്ച് ഇച്ചിക്കാവമ്മയുടെ മക്കളായ ബാലകൃഷ്ണൻ, ശങ്കുണ്ണി, ലക്ഷ്മിക്കുട്ടി, നാനിക്കുട്ടി, നാരായണി, ഗോപാലകൃഷ്ണൻ എന്നിവർ ജീവിതയാത്ര ആരംഭിച്ചു. മക്കൾക്ക് പരിഷ്കൃതമായ പേരിടാൻ അച്ഛനായ ഗോപാലൻ നായരും അമ്മയായ ഇച്ചിക്കാവും ശ്രദ്ധിച്ചിരുന്നതായി നമുക്ക് മനസ്സിലാക്കാം. മുൻകാലങ്ങളിൽ ഇട്ടിരുന്ന പേരുകളിൽ നിന്നും വ്യത്യസ്തമായി ഭാഷാപരമായി നല്ല പേരുകളാണ്‌ അവർ കുട്ടികൾക്കായി കണ്ടെത്തിയത്.

                കാലചക്രം അതിന്റെ ഭ്രമണം തുടർന്നുകൊണ്ടേയിരുന്നു. കുട്ടികൾ വളർന്നു വലുതായി. നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസം മക്കൾക്കു നല്കുവാൻ ഗോപാലൻ നായർക്കു സാധിച്ചു. ‘മരുമക്കത്തായം’ നിലനിന്നിരുന്ന അക്കാലത്ത് അമ്മാവന്മാരാണ്‌ കുടുംബത്തിലെ കാര്യങ്ങളിൽ സാധാരണയായി തീരുമാനമെടുക്കുക. അതവരുടെ അവകാശമായിരുന്നു. ആ അവകാശം കൈയാളാൻ അവർ ആരെയും അനുവദിക്കാറില്ല. എന്നാൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഗോപാലൻ നായരുടെ തീരുമാനത്തിന്‌ കാരുവീട്ടിൽ കാരണവർ എതിരു നിന്നില്ല. അക്കാലത്ത്, മരുമക്ക സംബ്രദായത്തിൽ, മക്കളുടെ കാര്യങ്ങൾ പല പിതാക്കന്മാരും ശ്രദ്ധിക്കാറില്ല. എന്നാൽ ഗോപാലൻ നായർ വളരെ വ്യത്യസ്തനായിരുന്നു. സന്താനോല്പാനം മാത്രമല്ല, സന്താന സംരക്ഷണവും അച്ഛന്റെ കടമയാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഗോപാലൻ നായർ കാരുവീട്ടിൽ തറവാടിന്റെ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പുരോഗതിയുടെയും കെട്ടുറപ്പിന്റെയും കെടാവിളക്കായിരുന്നു.

                ഇച്ചിക്കാവമ്മയുടെ ആറു മക്കളിൽ മൂത്തമകൻ ബാലകൃഷ്ണൻ ആയിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ബാലകൃഷ്ണൻ കാർഷിക വൃത്തിയിൽ ഏർപ്പെട്ടു. കൃഷിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തി കാർഷികാദായം വർദ്ധിപ്പിക്കുന്നതിൽ ബാലകൃഷ്ണനും അനുജന്മാരും വിജയം കൈവരിച്ചു. കുടുംബം അഭിവൃദ്ധി യിലേക്ക് നീങ്ങി.  

        ചിയ്യാരത്ത് (വടക്കെ) കണക്കത്തു വീട്ടിൽ ഇക്കാളി അമ്മയുടെ മകൾ ജാനകികുട്ടിയെ ബാലകൃഷ്ണൻ പുടവ കൊടുത്ത് വേളി കഴിച്ചു.

No comments:

Post a Comment